Powered By Blogger

2026 മാർച്ച് 3, ചൊവ്വാഴ്ച

പളുങ്കിലപ്പാ

നീറുമുള്ളമുലഞ്ഞു കണ്ണു കലങ്ങിയാമയ 

ഭാരവും 

പേറിയെത്തുമനേകഭക്തജനത്തിനുള്ളഴ 

ലൊക്കെയും 

നീറിടും മിഴിയാലുഴിഞ്ഞെരിചാമ്പലാക്കു

മുമാപതേ 

കൂറെനിക്കുമനല്പമേക പളുങ്കിലപ്പ! 

മഹാപ്രഭോ 


വൻജടയ്ക്കഹിമാല ഗംഗയുമിന്ദുവും തിരു 

മേനിയിൽ 

ചാമ്പലും കരിചർമ്മവും ഗരളം തടഞ്ഞൊരു 

കണ്ഠവും 

കാമനാശകനേത്രവും മമമാനസേ 

തെളിയിച്ചു ദു-

ശ്ചിന്തമായ്ച്ചു ശിവം നിറയ്ക്ക പളുങ്കിലപ്പ! 

മഹാപ്രഭോ


കൂടെവന്നുപിറന്ന സങ്കടജാലമിന്നു 

വളർന്നു വ-

ന്നാധി തന്നുടൽനീറ്റിടുന്നൊരുവേളയുള്ളു

പിടഞ്ഞുഞാൻ 

വീണുകേഴുകയാണു ശങ്കര!, ദുഃഖവേര- 

തറുത്തു വൻ-

രക്ഷയേകുക പാർവതീശ പളുങ്കിലപ്പ 

മഹാപ്രഭോ 


നിത്യസുന്ദര നിലാവിനൊത്തകൃപചേർത്തു 

ഭക്തജനമാനസം 

സത്വസദ്ഗുണസമൃദ്ധമാക്കിയനവദ്യരക്ഷ 

വരമേകിയും 

മൃത്യുജീവനിതിഭീതിമാറ്റിയറിയേണ്ടതാ 

മറിവുനൽകിയും

ശ്രീതിരണ്ടു ശുകമംഗലത്തമരുമീശനെ 

ത്തൊഴുതു കുമ്പിടാം 



2025 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ആശുപത്രിവാസം

ആശുപത്രികളിലാതുരർക്കു പലപാടു

കൂട്ടിനുകഴിഞ്ഞു പ-

ണ്ടാശു പത്രികയിലൊപ്പുവച്ചു വെയിൽ

കൊണ്ടലഞ്ഞതു മറന്നിടാം

വാശിയോടൊരുവനോട്ടിവന്നചെറു

വണ്ടിതട്ടിദശയറ്റു മാ-

ലേശുമെൻ വലതുകാലുമായി വരവുണ്ടു

ഞാ,നവശപാലകൻ

2025 സെപ്റ്റംബർ 2, ചൊവ്വാഴ്ച

രാഗവേണു

മന്ദസ്മിതം പൂണ്ടു മനോഭിരാമം

നന്ദാത്മജൻ ചുണ്ടിണ ചേർക്കെ രാഗം

നന്ദിച്ചു പാടും മുളവേണു ഗോപീ-

വൃന്ദങ്ങളോടേറ്റു തളർന്നു നൂനം

2025 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ആവണിപ്പുലരി

ശ്രീലാഭം പൊൽകടാക്ഷം നിറപൊലിയള

വറ്റേകുവാനെത്തിടുന്നൂ

സോല്ലാസം ശ്രാവണപ്പൂമ്പുലരി, യനുപദം

നന്മ ചേർക്കുന്നു മണ്ണിൽ

അല്ലേറും ഹൃത്തിലാകെപ്പുതു പുതുമലരിൻ

ഗന്ധമിറ്റുന്നൊരോണ-

ക്കാലത്തിൻ ദീപ്തിയെന്നും നിറയണമിനി

മേ, ലാവണിയ്ക്കുള്ള  വായ്പാൽ

2025 ഓഗസ്റ്റ് 31, ഞായറാഴ്‌ച

ഭിന്നരാഗം

ബാധിര്യാന്ധ്യങ്ങളെന്നും പ്രണയപരവശർ

ക്കത്രകൂടപ്പിറപ്പാ-

ണാധിക്കോളാണകന്നാ, ലവരിണ പിരിയി,

ല്ലെന്നുതോന്നിക്കുമേവം

ബന്ധംശാക്തീകരിക്കാൻ തുനിയുമളവു നി

സ്സാരമാം കാര്യമെന്തോ

ബോധിച്ചി,ല്ലക്ഷണം താനനഭിമതരതാ,

യന്യരായ്, ഭിന്നരായി

2025 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

മാ ബലി

അബലാപീഡകരന്യമതത്തൊട- 

സഹിഷ്ണുത വെച്ചു പുലർത്തുന്നോർ

കൊലയും കൊള്ളയും അഭിമാനത്തിൻ 

കോലളവാക്കി നടക്കുന്നോർ

ലഹരിയ്ക്കടിമകളായിപ്പേക്കൂ-

ത്താടി നടക്കും മറ്റു ചിലർ

ഇവരുടെ ഇടയിൽ നിന്നുയിർനേടും

ഭരണാധിപരും ചേരുമ്പോൾ

മഹിത മനോഹര കേരളഭൂവിൻ 

ഹൃദയം വിഷമയമാകുമ്പോൾ

വലിയൊരു സംസ്കാരത്തിൻ ചിന്തുകൾ

സ്‌മൃതിയിൽ നിന്നും മായുമ്പോൾ

പൊൻചിങ്ങത്തിൽ പൂമുറ്റങ്ങൾ 

മെഴുകിപ്പൂക്കളമിട്ടാലും

മലയാളത്തിൻ പൊന്നോണത്തിൻ 

പൂവിളി ദൂരെക്കേട്ടാലും

അരികത്തണയാൻ നന്മകൾ നേരാൻ

ആഘോഷങ്ങൾ നയിച്ചീടാൻ

പഴയൊരു കഥയിലെ നായകനാം 

ബലിമന്നൻ വരുമോ, ആരറിവൂ

2025 ഓഗസ്റ്റ് 27, ബുധനാഴ്‌ച

രാഗോഷ്ണം

നിലാവിന്റെ വെട്ടം നിറത്താരവാനം

നിശാഗന്ധിപൂക്കുന്നൊരേകാന്തയാമം

വിലോലാക്ഷി മന്ദം പൊഴിക്കും കടാക്ഷം

വിശുദ്ധാനുരാഗോഷ്ണമേൽക്കുന്നു ചിത്തം