1. എത്രയെത്രകവിവര്യരീവഴി-
യ്ക്കത്രയും മധുരപൂരണങ്ങളും
ഇത്രഭംഗിയൊടെനിയ്ക്കുമൊക്കുവാ-
നെത്രകാലമിനിയാരറിഞ്ഞുവോ..
2. സത്രമാണുധര വാടകയ്ക്കു നാം
തത്രവാസ,മിതുസത്യമല്ലയോ
ചിത്രമെന്റെസമയംകഴിഞ്ഞിടാ-
നെത്രകാലമിനിയാരറിഞ്ഞുവോ!
3. ഇത്രയും സമയമില്ല പോകുവാ-
നത്രെചൊല്ലുവതു ജന്മനാളുകൾ
സൂത്രമൊന്നുമിവിടെബ്‌ഫലിക്കയി-
ല്ലെത്രകാലമിനിയാരറിഞ്ഞുവോ!
4. ശത്രുമിത്രമിതി തന്റെയുള്ളിലെ-
ന്നത്രെയോതുവതു പൂർവ്വസൂരികൾ
ചിത്രമിസ്ഥിതിയിലെന്തുചെയ്‌വുനാ-
മെത്രകാലമിനിയാരറിഞ്ഞുവോ!
5. മൃത്യുജീവനദിതാണ്ടി,കേവലം
ചീർത്തുവീർത്തജഡമൊട്ടു ബാക്കിയാം
ഓർക്കുമർത്യ തവഡംഭമൊക്കെയി-
ങ്ങെത്രകാലമിനിയാരറിഞ്ഞുവോ!
6. നേർത്തുവന്നിടുകയാണു ബന്ധവും
ചേർത്തുവച്ച പലവൻകിനാക്കളും
തത്രചേട്ടവിളയാട്ടമെങ്കിലെ-
ന്തെത്രകാലമിനിയാരറിഞ്ഞുവോ!
7. പത്രമൊട്ടുനിപതിച്ചിടുന്നപോ-
ലത്രെജീവനിഹ വീണിടുന്നതും
മിത്രമേയറികമർത്യരല്ലനാ-
മെത്രകാലമിനിയാരറിഞ്ഞുവോ!
8. പുത്രിയില്ലരികിലില്ലജായയി-
ന്ന,ത്രയല്ല കിടയില്ലജോലിയും
ഇത്രകഷ്ടതകലർന്നൊരെൻ കഥ-
യ്ക്കെത്രകാലമിനിയാരറിഞ്ഞുവോ!
9. രാത്രിയാവുകിലുറങ്ങണം, വൃഥാ
രാത്രിയാത്രയരുതോർക്കുകെപ്പൊഴും
എത്രചൊല്ലുമിവനിങ്ങുവന്നിടാ-
നെത്രകാലമിനിയാരറിഞ്ഞുവോ
10. ജീവിതത്തിലിടവിട്ടുവന്നിടും
തോഷവും കഠിന സങ്കടങ്ങളും
ആസ്വദിച്ചുമരുവുന്നു ഞാനെനി-
യ്ക്കെത്രകാലമിനിയാരറിഞ്ഞുവോ
11.മോഹമുന്തിരിലഭിച്ചിടായ്കയാ-
ലോതി,യെന്തുപുളി! വേണ്ടെനിയ്ക്കിതേ
ഉള്ളിലുള്ളകൊതിമൂടിയിങ്ങുഞാ-
നെത്രകാലമിനിയാരറിഞ്ഞുവോ!