നാമരൂപമതു പോലെ ഭാവവും
മാറിമാറിവരുമെങ്കിലെന്തു ഹാ!
പ്രേമസാരമുറയും മതങ്ങൾ തൻ
ലക്ഷ്യമൊ,ന്നുലക നന്മതന്നെയാം!!
നാമരൂപമതു പോലെ ഭാവവും
മാറിമാറിവരുമെങ്കിലെന്തു ഹാ!
പ്രേമസാരമുറയും മതങ്ങൾ തൻ
ലക്ഷ്യമൊ,ന്നുലക നന്മതന്നെയാം!!
അന്യാദൃശാർദ്രകരുണാരസമാർന്നചിത്താ-
ലന്യന്റെ ദുഃഖമലിയിച്ചു കളഞ്ഞിടാനായ്
മന്നിൽപ്പിറന്നിടയപുത്ര,നവന്റെ രൂപം
മിന്നട്ടെ മാനവമനസ്സിതിലെന്നുമെന്നും
നിൻപേരാണെന്റെ പേർ, ശ്രീ
തിരളുമളിനിറം തന്നെയാണെന്റെ വർണ്ണം
ഗോപാലൻ കൃഷ്ണ! നീ, ഞാ,നടവുകളെറിയും ശിഷ്യവർഗ്ഗത്തെ,മേയ്പ്പോൻ
താൻ പാകം വന്ന കള്ളൻ ജനമനമഖിലം
കട്ടു വാഴുന്നു, പക്ഷേ-
കാപട്യം മാത്രമെന്നിൽ സമതവരുവതി, ന്നെന്തു ചെയ്യേണ്ടു ചൊല്ലൂ
വീക്കേയെന്നെന്ന ദേഹം രചനയിലധികം നർമ്മമുൾക്കൊണ്ടുമർമ്മ-
ത്തൂക്കോടെത്തല്ലിടാനാ,യനുപമ കഴിവും ധൈര്യവും ചേർന്നെഴുന്നോൻ
ആക്കംകൂടുന്നവാക്കാ, ലടിമുടിതനതാം
പാത വെട്ടിത്തുറന്നോ-
നെക്കാലത്തും പ്രസക്തൻ, പ്രണതി കഥകൾതൻ സത്തവാർത്തോരു സത്തേ!
സാനന്ദം ലീലയാടും ശിശുവളരുവതി-
ന്നൊപ്പമാ ചിത്തരങ്ങ-
ത്തൂനം തട്ടാതെ നന്മക്കൊടിമുളയിടുവാ,
നൊത്ത നൽഭക്തിയേറാൻ
അന്നത്തെക്കാരണോൻമാ,രധിക സമയവും
ശ്രദ്ധയോടുദ്യമിച്ചാ-
നിന്നത്തെക്കാര്യമോർത്താൽ ശ്ശിവശിവ!
ഇവിടാ,രുണ്ടു നേർപ്പാത കാട്ടാൻ!
പത്തായത്തിലെനെല്ലു നല്ലരിയതായ് മാറുന്നതിൻപിന്നിലെ-
ക്കിത്താബൊന്നുമറിഞ്ഞതില്ലതറിയാൻ പണ്ടില്ല താല്പര്യവും
അത്താഴത്തിനുതെണ്ടലിങ്ങു തൊഴിലായ് തീർന്നന്നുതൊ,ട്ടെൻമന-
പ്പത്തായത്തിലനേകമോട്ട,യിനിഞാ- നെന്തോന്നു ചിന്തിക്കുവാൻ!