കോടക്കാർ നിറമാർന്നു ഗോഷ്ഠ വനികാ
മദ്ധ്യേ വ്രജസ്ത്രീജനം
തേടും തൂമധു തന്നിലേന്തി വിലസു
ന്നുത്ഫുല്ല പങ്കേരുഹം
നാടീരേഴനുരാഗരേണു പകരു
ന്നാരാമ സൗന്ദര്യമാ-
ണാറാടേണമെനിക്കു നീളെ,യൊരുനാ
ളാപ്രേമ പൊയ്കയ്ക്കകം
കോടക്കാർ നിറമാർന്നു ഗോഷ്ഠ വനികാ
മദ്ധ്യേ വ്രജസ്ത്രീജനം
തേടും തൂമധു തന്നിലേന്തി വിലസു
ന്നുത്ഫുല്ല പങ്കേരുഹം
നാടീരേഴനുരാഗരേണു പകരു
ന്നാരാമ സൗന്ദര്യമാ-
ണാറാടേണമെനിക്കു നീളെ,യൊരുനാ
ളാപ്രേമ പൊയ്കയ്ക്കകം
മുന്നം നീർത്തിയുയർത്തിവെച്ചൊരു തിര
ശ്ശീലയ്ക്കു പിന്നാമ്പുറ-
ത്തൊന്നാംനോക്കിനൊരുങ്ങിടുന്ന നടനെ
പ്പോൽബ്ഭൂവരങ്ങത്തു ഞാൻ
വന്നേനുൾഭ്രമമോടെ, ചോടു പിഴകൾ
തട്ടുന്നു, ജാഡ്യം കള-ഞ്ഞെ
ന്നാട്ടം മുഴുമിയ്ക്കുവാൻ തുണ തരൂ
വിഘ്നേശ! വേഗേന നീ
വാടാമെത്രമനോഹരാംഗനകൾ തൻ
സൗന്ദര്യവും,വാടിയിൽ
ചൂടോടങ്ങു വിരിഞ്ഞിടുന്ന മലരും
കാലക്രമത്താൽ സ്വയം
കൂടും ഭാവനചേർത്തു ഭംഗിനിറയു
ന്നംഗങ്ങളാൽ ശ്ലോകി തീർ-
ത്തീടും കാവ്യസുമാംഗനയ്ക്കു പതിനാ
റെന്നും വയസ്സദ്ത്ഭുതം!
നാനാത്വത്തിലെയേകതയ്ക്കു പെരുമ
പ്പെട്ടുള്ള നാടെങ്കിലും
നാനാദിക്കിലുമിന്നുഭീകരരഴി,
ഞ്ഞാടുന്നതേ കാണ്മു നാം
ഈ നായാട്ടു പരമ്പരയ്ക്കു വളരാൻ
മണ്ണും മനസ്സും കൊടു-
ക്കാനായാരുപരിശ്രമിപ്പതവരെ
ത്തള്ളാം തുറുങ്കിന്നകം
മരണ വേദന കൊണ്ടു പുളഞ്ഞു, വൻ
കുരിശിലേറിയ യേശുദയാപരൻ
തിരികെ വന്നുയിരോടതിനത്ഭുത-
സ്മരണയിൽപ്പുതു ഞായറുണർന്നിടും
ഇനിയുമീ വിഷു നാട്ടിലണഞ്ഞിടും
മനുജനാത്തസുഖം തരുവാൻ ദൃഢം
കനമിയന്നൊരു പൊൻകണി തീർത്തു നാ-
മിനിമയോടെതിരേൽക്കണമപ്പൊഴും
ഉണ്ണാനമ്മവിളിച്ചനേരമുടനെക്കോലും
പിടിച്ചെത്തിയോ-
രുണ്ണിക്കണ്ണനുരച്ചു, വേണമിവനിങ്ങൂണിന്നു
തൈർ വെണ്ണയും
ഉണ്ണാൻ ശിഷ്യരുമൊത്തുവന്നമുനിതൻ
പൈയാറ്റുവാൻ കൃഷ്ണ! നീ
കഷ്ണം ചീരയശിച്ചു, നിന്റെ വയറിന്നാഴം
ഗ്രഹിയ്ക്കാവതോ!! (ഗണി)