ഇന്ദ്രാത്മജൻപാണ്ഡവനന്നു തേരിൽ
സന്താപമുൾക്കൊണ്ടു മടിച്ചിരിക്കേ
താന്താന്റെ കർമ്മത്തിലുറച്ചു നിൽക്കാൻ
ചെന്താമരക്കണ്ണനുരച്ചു ഗീത
ഇന്ദ്രാത്മജൻപാണ്ഡവനന്നു തേരിൽ
സന്താപമുൾക്കൊണ്ടു മടിച്ചിരിക്കേ
താന്താന്റെ കർമ്മത്തിലുറച്ചു നിൽക്കാൻ
ചെന്താമരക്കണ്ണനുരച്ചു ഗീത
പച്ചപ്പുല്ലിനൊരാർത്തിമൂത്ത പശു പോ-
ലങ്ങിങ്ങലഞ്ഞൂ വൃഥാ
മെച്ചപ്പെട്ട സുഖം തിരഞ്ഞു, പതിവായ്
മദ്ദേഹമിന്നോളവും
ഹാ ചിത്തഭ്രമമാണിതെന്നറിയുവാൻ
ഞാൻ വൈകി ഗോപാല,യെൻ
പിച്ചപ്പാടെയൊഴിച്ചു കാക്കുക ഭവാ-
നോലുന്നകോലൊന്നിനാൽ
രൂപം ധരിച്ചീധരപൂകിയെന്നാ-
ലാരും ചിരഞ്ജീവികളല്ല, പാർത്താൽ
ആരാകിലും പോകണമത്രെ വന്നോ-
രാരും മടങ്ങാത്തവരില്ല പോലും
സൂര്യാദിതാരങ്ങളുമിന്ദുവും തൻ
നേരം കഴിഞ്ഞാൽ വിട കൊണ്ടിടേണം
ഓരോ നിമേഷം കഴിയുമ്പൊളിങ്ങി-
പ്പാരിന്നുമായുസ്സു കുറഞ്ഞിടുന്നൂ
അഞ്ചാറടിപ്പൊക്കമതൊത്ത വണ്ണം
പഞ്ചാസ്യശൗര്യം,ഗജരാജ മോടി
അഞ്ചാതെയിപ്രൗഢഗുണങ്ങൾ കാലം
തഞ്ചത്തിലാവായ്ക്കരിയാക്കിടുന്നൂ
കോമാളിയല്ലറിക കാടനുമല്ല, ദുഃഖം
സമ്മാനമേകുമൊരു ദുഷ്ടനുമല്ല മൃത്യു
നാമെന്നഹന്ത നിറയുന്ന നരന്റെ ചിത്തേ
അദ്ധ്യാത്മവിദ്യ പകരും ഗുരുഭൂതനേകൻ
ഉഷ്ണം കൂടിവരുന്നു മേൽനിലയിലെക്കാര്യം മഹാകഷ്ടമാ-
ണീണംമീട്ടിന പങ്ക പോര കുളിയും പര്യാപ്തമല്ലൊന്നിനും
വേണം മാറ്റ,മിതേഗതിയ്ക്കു കഴിയാനാകില്ല,യെന്നാൽക്ഷണം
കാണം വിറ്റുമൊരേസിവെയ്ക്കണമതേ സ്വീകാര്യമാംപോംവഴി!
ശ്രീശാന്തനെന്നവനുനാമമതെങ്കിലും നാം
ശ്രീ, ശാന്തനെന്നു കരുതേണ്ടവനാളശാന്തൻ
ശ്രീ,ശാന്തരിൽ സ്ഥിര,മതെന്നസമം ടിയാനും
ശ്രീശൻതരട്ടെതുണ,ജീവിതശിഷ്ടമേറ്റം
പാരിജാതസുമസൗരഭം കുളിർ-
കോരിടും മദന ചന്ദ്രികാഭയും
സ്വൈരമാരുതനുമുണ്ടരങ്ങിലായ്
പോരു നീ സുമുഖി കാത്തിരിപ്പു ഞാൻ