Powered By Blogger

2025 ജനുവരി 30, വ്യാഴാഴ്‌ച

യന്ത്രയുഗം

യന്ത്രങ്ങളെക്കൊണ്ടു വലഞ്ഞു ഭാവി-

യ്‌ക്കെന്താകുമെന്നോർത്തു ഭയന്നിടാതെ

യന്ത്രംപണിഞ്ഞീടിനജോലിനോക്കാ-

മെന്താണതിന്നിന്നു തടസ്സമാർക്കും 

ലോട്ടറി

മുട്ടാതേതുമെടുക്കണം ക്ഷമയൊടെ 

ക്കാക്കേണ,മെന്നും പണം

കിട്ടാമെന്ന ശുഭപ്രതീക്ഷ നിറയും 

ചിത്തംപുലർത്തീടണം

വട്ടാണെന്നൊരു കിംവദന്തി പുറമേ 

യ്ക്കുണ്ടായിടാം, ലോട്ടറി-

യ്ക്കൊട്ടല്ലുണ്ടുകടമ്പയേറെ വെറുതെ 

ക്കൈകെട്ടിയാൽ കിട്ടിടാ

ലോകഗതി

വാങ്ങാം ചന്ദ്രനിലഞ്ചുസെന്റുനിലവും 

ചൊവ്വാതലേ ഗേഹവും

പോകാംസൂര്യനിലേക്കുയാത്ര നിമിഷാർ 

ദ്ധത്താലതെന്നാകിലും

ഊറ്റംവിട്ടൊരുപുൽക്കൊടിയ്ക്കുസമ,മീ 

ലോകത്തുവാഴാ,നെനി-

ക്കേറുംമോഹമൊരുത്തനോടു പറയാൻ 

കൊള്ളില്ല, നന്നായ് ഹരേ!

ഊരാളൻ

എണ്ണാംതാരകയൂഥമാറ്റുമണലും 

കോശങ്ങളും കേശവും 

തിണ്ണം ശാന്തസമുദ്രതോയമടിയൻ 

വറ്റിച്ചിടാമെങ്കിലും 

നിത്യംപൂജകഴിക്കുവാനൊരുവനെ 

ത്തേടും പണിക്കില്ലമേ 

ശക്തി, ശ്രീശനറിഞ്ഞൊരാളെയിനിമേൽ 

സൃഷ്ടിക്കണം, തോറ്റു ഞാൻ

2025 ജനുവരി 26, ഞായറാഴ്‌ച

നരകം

കുളവും തൊടിയും കിളികൂജനവും

ചിരിതൂകിയണഞ്ഞിടുമാളുകളും

നഗരത്തിനിണങ്ങുകയില്ല, പെരും

നരകത്തിനുതുല്യമെനിക്കവിടം 

2025 ജനുവരി 19, ഞായറാഴ്‌ച

നിളപ്പെരുമ

മാമാങ്കാങ്കണമായി,രാമകഥത

ന്നീറ്റില്ലമായ്, തുള്ളലി-

ന്നോമൽശീലുകളായി, രംഗകലകൾ 

ക്കൊന്നാന്തരം വേദിയായ്

നിർമായം മലയാളപൈതൃകമഹാ 

കേദാരമായ് മേലിലും 

സമ്മോദം കളിയാടിവാഴുക നിളാ 

ദേവീ, യുഗാന്ത്യം വരെ

2025 ജനുവരി 10, വെള്ളിയാഴ്‌ച

കവിയച്ഛൻ

കുപ്പായക്കീശരണ്ടും നിറയെമധുരവും 

കൊണ്ടുനാടൊട്ടലഞ്ഞി-

ട്ടിപ്പാരിൻസ്നേഹവൈരങ്ങളെ മുഴുവനുമുൾ 

ക്കൊണ്ടുകാവ്യം ചമച്ചും

കുട്ടിത്തം വിട്ടുമാറാതിടയിടെകലഹി 

ച്ചാർദ്രമായ്പുഞ്ചിരിച്ചും

ഞെട്ടിച്ചൂ പണ്ടു നമ്മെ പ്രിയ കവി, കവിത

യ്ക്കെന്നുമേകാമുകൻ പി 

മോഹം കൊണ്ടു ഞാൻ

അകന്നു ഭാവഗായകൻ 

നിലച്ചു ഗാനമാലിക

മറക്കുകില്ലൊരിക്കലും 

മരിക്കുകില്ലൊരിക്കലും


രാജീവനയനയെത്താരാട്ടുകേൾപ്പിച്ച 

നീയുറങ്ങീയെന്നു വിശ്വസിക്കേണമോ 

പൂർണേന്ദുമുഖിയോടു പൂജിച്ച ചന്ദനം 

ചോദിച്ചൊരാളിനിയില്ലെന്നു സത്യമോ 

ഏകാന്തപഥികന്റെ സ്വപ്ന വനങ്ങളും 

ശ്രീനഗരത്തിലെച്ചിത്രവനങ്ങളും 

കരിമുകിൽകാട്ടിലെ രജനിതൻ മേടു, മാ-

നീലഗിരിയിലെ സുപ്രഭാതങ്ങളും 

ശരന്ദിന്ദുമലർദീപനാളവും സുരഭില 

നിർമല ശയ്യതൻ നീലനീരാളവും 

ജയദേവകവിയുടെ ഗീതിയുമൊന്നിനി

ശ്രുതിതാഴ്ത്തിപ്പാടിയുറക്കമായെന്നുമോ

മലയാളഭാഷതൻ മാദകഭംഗിയിൽ 

അനുരാഗഗാനങ്ങൾ പാടിയ ഗായകാ 

ഇതളൂർന്നു വീണതാം പനിനീർദലങ്ങളെ

തിരികെയെടുക്കാൻ തുനിഞ്ഞിടാതത്രമേൽ 

കേവലം മർത്യതർ തൻ ഭാഷകേൾക്കാത്തിട-

ത്തേയ്ക്കു നീ പോയെന്നു  വിശ്വസിക്കേണമോ 

2025 ജനുവരി 6, തിങ്കളാഴ്‌ച

സുഫലം

എന്തേകണ്ണനുറങ്ങിടാത്തതു വിശ 

ക്കുന്നോനിനക്കെന്നു ചൊ-

ന്നമ്മ സ്നേഹമണച്ചിടുംപൊഴുതുചെ 

ഞ്ചുണ്ടുംനുണഞ്ഞങ്ങനെ

തിണ്ണംതായ്മുലതപ്പിടുന്ന കപടാ 

കാരന്റെ മന്ദസ്മിതം 

കാണാൻയോഗമുദിച്ചകണ്ണിണ ചൊരി 

ഞ്ഞീടട്ടെഭാഗ്യംസദാ