ശ്രീദേവി പ്രിയനൊത്തു ചെന്നു ഗരിമാ വേറുന്ന ബോംബേപുര,-
ത്താദ്യം തെല്ലു ഭയന്നുവെങ്കിലുമുടൻ ശീലിച്ചു ദേശാന്തരം
ഉദ്ദേശിച്ചതു പോലെ ഭർതൃഹിതവും നന്നായി നോക്കി, ത്തിരി-
ച്ചദ്ദേഹം കരളിന്നുനൽകി സുഖവും, ക്ഷേമം വിളങ്ങീ നലം
തമ്മിൽത്തമ്മിലറിഞ്ഞകാലഗതിയിൽ കൈവന്നു സൗഭാഗ്യമാ-
യമ്മേയെന്നുവിളിക്കുവാനരുമയാം സൽപുത്രനും, ജീവിതം
സമ്മോദം പുലരുന്നവേളയവൾതൻ സീമന്തരേഖയ്ക്കു മേൽ
കാർമേഘക്കരിപറ്റി,യിഷ്ട ഹൃദയൻ ചേർന്നൂ ശിവങ്കൽ, ദ്രുതം
മാലേറും സമയത്തു മാതൃ ഹൃദയം ക്ഷീണിച്ചു നിന്നില്ല, ത-
ന്നാലംബം തനിയെത്തിരഞ്ഞു പിരിയും മുൻപേ പ്രിയൻ ചൊന്ന പോൽ
കാലും കൈയുമിടയ്ക്കുവേച്ചു, വിലവ യ്ക്കാതെ പ്രയാണം തുടർ-
ന്നല്ലിൻവീഥി കടന്നു ജീവിതജയം നേടീ സുധീരാംഗന
ബാല്യം പൂത്ത നിളാ നദിക്കരയിലെ ഗ്രാമം വിളിയ്ക്കേ, കുറെ-
ക്കാലംപാർത്തുമടുത്ത വൻ നഗരവും വിട്ടിങ്ങു വന്നൂ, ജനി
രാധാകൃഷ്ണകൃപാകടാക്ഷമനിശം സിദ്ധിച്ച മൂലം മഹാ-
വ്യാധിയ്ക്കൊന്നുമടുക്കുവാനവസരം വന്നില്ല, സന്ധ്യയ്ക്കുമേ
എന്നാളും തവപാദസേവ വിധിയാം വണ്ണം നടത്തും മകൻ
തന്നെച്ചേർത്തുപിടിക്കുവാനിളയവർ, സന്നദ്ധയായ് തൻ സ്നുഷ
എന്നാലും സ്വയമേവ ചെയ്തു കഴിയും പോലൊക്കെയും, നാരിയാ-
ളെന്നും, പൈങ്കുളനാട്ടുനന്മ പുലരും ചിത്തം പ്രസന്നാത്മകം
പൂർവ്വസൂരികൾ കൊരുത്തതാം തുളസി മാല മാറിലണിയും ശിവ-
യ്ക്കാവതും ഭവതി കോർത്തുനൽകി ദശപുഷ്പമാലിക, ദിനംദിനം
ആ വരേണ്യഗുണമേകിടുന്ന ശതകോടിപുണ്യവുമണിഞ്ഞു സദ്-
ഭാവരാഗസുധ ചേർന്നു ചുണ്ടുകളഖണ്ഡനാമമുരുവിട്ടുപോൽ
അല്പനേരമകലേക്കുമാറി തവപുത്രനെന്നറിവു കിട്ടവേ
നില്പുമാറ്റി വിധി വന്നടുത്തു തടയാൻ മറന്നനില ഭാരതി
തല്പമേറി ഹിമശീതമസ്ഥിതി ശിവം വെടിഞ്ഞു മിഴി പൂട്ടി, ഹാ
കല്പനയ്ക്കു വഴിമാറി ജീവനദി വറ്റി,യമ്മ ഭുവിയോർമ്മയായ്
മാതാവിന്നോർമ്മയെന്നും മഹിയിതിലധികം ശോഭയോടെത്തിളങ്ങാ-
നേതാൾക്കും മോഹ,മെ ന്നാ,ലൊരു തനയ നതിന്നിങ്ങുകാണു ന്നമാർഗ്ഗം
ശ്രീതാവും പുസ്തകം താ,നതിനിതളു കളിൽ കാവ്യവും,ഞാൻ നമിച്ചി-
ട്ടേതാണ്ടെന്തോ കുറിപ്പൂ, ശ്രമമിതു ശരിയായ് തീരുകിൽ, ചേർത്തുകൊള്ളൂ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ