ഒറ്റപ്പെയ്ത്തിനു നാടുമുടിയ്ക്കാ-
നൂറ്റം കൂടിന പേമാരി
ചുറ്റും കാണ്മതു തച്ചു തകർക്കും
കൂറ്റൻ തിരകൾ, കൊടുങ്കാറ്റും
കുന്നിൻ മണ്ടയിൽ നിന്നും കുത്തി-
യൊലിക്കും വെള്ളം,മലനാട്ടിൽ
ചിന്നിച്ചിതറീ വീടും കുടിയും, നിഷ്കള-
ശൈശവ ബാല്യങ്ങൾ
തീരാക്കെടുതിയിൽ മുങ്ങിനിവർന്നി-
ട്ടൂർജ്ജംവറ്റിയ പോലെങ്ങും
പാരം കണ്ണീർക്കടലായ് കേരളമണ്ണിൻ
നെഞ്ചമിടിഞ്ഞേ പോയ്
സഹ്യൻതീർക്കും കോട്ട തകർന്ന-
ക്കല്ലും ചെളിയുമിരച്ചെത്തീ
നദികൾ പ്രളയക്കാടുകളായി,നഗരം
വിസ്തൃതതീരമതായ്
കടലിൻ ജനനീഭാവം മാറി,ഭ്രാന്തി- കണക്കെത്തിരയിളകീ
സ്വസ്ഥതയില്ലാതായീ നാട്ടിൽ കേൾപ്പതു
വ്യഥതൻ തേങ്ങലതായ്
ഓരോവർഷവുമതിവർഷത്താൽ ഞെങ്ങിഞെരുങ്ങീട്ടവസാനം
വാരാളുന്നിക്കൈരളി മുങ്ങിത്താഴാ-
മാഴിയിൽ പണ്ടേപ്പോൽ
ആരാലിസ്ഥിതി മാറ്റാനൊക്കും, വരുമോ
കയ്യിൽ പരശുവുമായ്
വീരൻമാരിൽ വീരനതാകിയ ഭാർഗ്ഗവ-
രാമനൊരാൾ വീണ്ടും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ