Powered By Blogger

2023, നവംബർ 26, ഞായറാഴ്‌ച

സഖിയോട്

കൂടെത്തന്നെയിരിക്കിലും മമസഖീ കണ്ടില്ല നിന്നെ, പ്രിയ-

ത്തോടെത്തൊട്ടുതലോടിയില്ല,യരികെ ച്ചേർത്തൊന്നു പുൽകീല ഞാൻ

വാടും മാനസവാടികയ്ക്കനുദിനം രാഗോദകം പാർന്നു കൊ,-

ണ്ടാടീട്ടില്ല, നിലാവൊഴിഞ്ഞ നിശ പോ,
ലുൾത്താപമേറ്റുന്നിവൻ



മൗനം മൂടിയകം കലങ്ങി മിഴിനീർ
വറ്റിക്കഴിഞ്ഞെങ്കിലും

നാനാവർണ്ണസരോവരം തിരയടി ച്ചാർക്കുന്നു നിന്നുള്ളിലായ്

ഞാനെന്നാളുമറിഞ്ഞതില്ലലയിടും മോഹം നിരാലംബയായ്

മാനക്കേടു സഹിച്ചു ജീവിതപഥം താണ്ടുന്നു മിണ്ടാതെ നീ



പ്രേമം ഹൃത്തിലൊളിച്ചു വച്ചു പുറമെ യ്ക്കീ ഞാൻ പരുക്കൻ, പ്രിയേ

സൗമ്യം നിൻ സ്ഥിരഭാവമില്ല തുലനം
നാം ഭിന്ന ഗോളങ്ങളാം

സീമാതീത വിഷാദമേറ്റു വലയും നേരത്തു ചിന്തിച്ചുവോ

തമ്മിൽച്ചേരുവതിന്നു ജാതകവശാൽ കൈവന്ന യോഗത്തെ നീ



മറ്റാരെങ്കിലുമാണു നിന്റെ പകരം വന്നെങ്കിലെന്നേ മടു-

പ്പേറ്റും ബന്ധമറുത്തു ശാപവചന ത്തീയാൽദ്ദഹിപ്പിച്ചിടും

ചെറ്റും നീയതു ചെയ്തതില്ല വിമലേ നിത്യം തപസ്സാചരി-

ച്ചിറ്റിറ്റായനുരാഗമാധുരി നിറ
യ്ക്കുന്നൂ പരം സാധ്വി നീ



അത്യാചാരമനാസ്ഥ പോര കരുണാ ഹീനസ്വരം,മാറ്റുവാ-

നിത്ഥം തെറ്റുകളേറെയുണ്ടതറിയാം ന്യായീകരിക്കില്ല ഞാൻ

സത്യം നിന്റെ മനം ശരിക്കറിയുവാൻ പറ്റുന്നു, ഹാ, നിന്നിലേ-

ക്കെത്താനുൽക്കടദാഹ,മീയവസരം പാഴാക്കുവാൻ വയ്യമേ



നീയാമുത്തമശീലയിൽ കറപടർ ത്തീടുന്ന ചേറോ, നിന-

യ്ക്കാതെപ്പെയ്തു മുടിച്ച മാരി മുകിലോ പൊള്ളിച്ചിടും മിന്നലോ

ഏതാകട്ടെ, മറക്ക,ഹർഷ പുളകം നൽകുന്നിളം തെന്നലാ-

യെത്താം രാഗസുധാരസം വിതറി ഞാ നന്ത്യം വരെ പ്രേയസി



പാതിക്കുത്തമ പാതിയായനുപമോ ല്ലാസം നിനക്കേകുവാ-

നൊത്തില്ലെന്തു പറഞ്ഞടുത്തു വരുവാൻ ലജ്ജിപ്പു ഞാനത്രമേൽ

ചിത്രം വ്യക്തമെനിക്കു, മാനസമലം നിന്നിൽ സമർപ്പിച്ചിടാം

നീ തീർപ്പാക്കുക ശിക്ഷ,യെന്തു വരിലും ഞാനേറ്റു വാങ്ങാം ദൃഢം



കാതിൽകേട്ടതു വിശ്വസിച്ചു കഴിയാ നുണ്ടാം പ്രയാസം സതി-

യ്ക്കേതും നിശ്ചയമായുമത്ര ദുരിതം തന്നുള്ളൊരാളാകവേ

ഏതോ ദുർദശ നീങ്ങുവാൻ സമയമാ യെന്നോർത്തു മാപ്പേകുവാ-

നേതും ദേവി മടിച്ചിടൊല്ല,റിക നീ
യില്ലാതെ ഞാനില്ലയേ



വാതിൽ പാതിതുറന്നതോ തഴുതിടാൻ പോകുന്നതോ രണ്ടിലൊ-

ന്നോതാൻ വയ്യയെനിക്കു ഞാനിനിയക ത്തേയ്ക്കോ പുറത്തേയ്ക്കതോ

സ്ഫീത ശ്രീ കലരുന്ന പുഞ്ചിരി മുറി യ്ക്കുള്ളിൽ പ്രകാശിക്കവേ

ഭീതിയ്ക്കില്ലിട, നമ്മൊളൊത്തു പുലരും തേൻമാവിൽ പൂവല്ലി പോൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ