ഓണപ്പൂക്കൂടയേന്തി,ത്തൊടികളിലലയും
ബാല്യമോർമ്മയ്ക്കകത്താ-യോണപ്പാട്ടിന്റെയീണം മറവിയുടെയടി
ത്തട്ടിലാണ്ടസ്തമിച്ചു
ഓണക്കോടിയ്ക്കു നീളും
കരയുഗവുമതിൻ ശോഭയും കെട്ടു, വെന്നാ-
ലോണം മാത്രം മറന്നില്ലിവകളെ,
മധുരോദാരമെത്തുന്നു വീണ്ടും
ഇന്നീമുറ്റത്തു പൂവിട്ടണിവതിനു
മെനക്കെട്ടതില്ലാ മടിച്ചി-
ട്ടിന്നും തൃക്കാക്കരപ്പന്നിലയട ചെറുതും
നേദ്യമായ് നൽകിയില്ല
പിന്നിപ്പോയൊറ്റമുണ്ടിന്നിഴകളിൽ
വിരലോടിച്ചിരിയ്ക്കുന്ന നേരം
വന്നൂ പൊന്നോണമിങ്ങീ വഴി,
വഴിതിരയും കാൽനടക്കാരനെപ്പോൽ
പട്ടിൻപൂഞ്ചേല, പട്ടക്കുട, മെതിയടി,
മേൽമുണ്ട്, തങ്കക്കിരീടം
ത്വിട്ടോലും ഹേമമാല്യം,മണിവളക,
ളരപ്പട്ട, പൊന്നിൻ കടുക്കൻ
കട്ടക്കാർ കൂന്ത, ലേറ്റം കരുണകലരുമാ
നേത്രയുഗ്മം , നൃപാഢ്യ-
പ്പട്ടം പേറുന്ന പുണ്യാത്മനെ, ബലിവരനെ,
ക്കണ്ടു ഞാൻ കൊണ്ടു ഹർഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ