മഴതന്നുടെ താണ്ഡവത്തില-
പ്പുഴയും പാടവുമൊന്നുചേരവേ
ഉണരാന്‍ മടിയോടെ സൂര്യന-
ക്കരിമേഘത്തിനു കീഴടങ്ങവേ
അതിരാവിലെയുമ്മറത്തു ഞാന്‍
മഴയും കണ്ടു മടിച്ചിരിക്കവേ
ഒരുവാക്കതു കേട്ടുണര്‍ന്നു ഞാന്‍
സമയത്തിന്നു പുറപ്പെടേണ്ടയോ!
പുതുവസ്ത്രമണിഞ്ഞുമമ്മതന്‍
വിരലില്‍ത്തൂങ്ങി നടന്നുമെത്തി ഞാന്‍
മിഴിയില്‍ വഴിയുന്ന മോഹമോ-
ടഴകോടങ്ങിനെ പാഠശാലയില്‍
പലരും മുറി തന്നിലായിതാ
തലയും താഴ്ത്തിയിരിപ്പു മൂകരായ്
ചിലരോ കരയുന്നു മറ്റുപേര്‍
ബഹളം കൂട്ടി രസിച്ചു കൊണ്ടുമേ
അരികില്‍ പല ബഞ്ചു കണ്ടതി-
ന്നരികില്‍ നിന്നു കരഞ്ഞു പോയി ഞാന്‍
നിനയാതൊരു നാളിലമ്മത-
ന്നരികില്‍ നിന്നുമകന്ന കുഞ്ഞു പോല്‍
"വെറുതേ കരയുന്നതെന്തു നീ
മതിയാക്കീട്ടിനി പുഞ്ചിരിച്ചിടാം"
അലിവോടെ പറഞ്ഞു ടീച്ചറെ-
ന്നഴലും പോയി ഹസിച്ചു ഞാനുമേ
വിടരും നയനങ്ങളോടെ ഞാന്‍
പ്പുതുതാം ലോകമിതാസ്സ്വദിയ്ക്കവേ
നിറയും ചിരിയോടെ ടീച്ചറ-
ന്നുപദേശങ്ങളറിഞ്ഞു നല്കയായ്
"ദിവസേന പറഞ്ഞു തന്നിടാ
പഠനം ജീവിതമാര്‍ഗ്ഗമാക്കണം
വെറുതേകളയൊല്ല നിങ്ങളീ-
സമയം പിന്നെയൊരിക്കലും വരാ
നവ ചേതന നാടിനേകുവാ-
നുതകുന്നുത്തമ പൌരരാവണം
നിലനില്ക്കുമനീതിനീക്കുവാന്‍
നവമാം ചിന്തയുമേക നിങ്ങളും"
ഇരുളാര്‍ന്നകതാരിലാകവേ-
യറിവിന്നക്ഷര നാളമേകുവാന്‍
പതിവായിവിടേ വരേണമെ-
ന്നറിയാതേ മനമപ്പൊഴോതിയോ??!!
ഒരു കൊല്ലവുമിങ്ങിനേ കഴി-
ഞ്ഞവസാനത്തെ പരീക്ഷ തീരവേ
വളരേ ദിവസത്തെയിച്ഛ പോല്‍
കളികള്‍ക്കായിരു മാസമെത്തിനാന്
വരിനെല്ല് വിളഞ്ഞ പാടവും
കരതൊട്ടിട്ടൊഴുകുന്ന തോയവും
അടശര്‍ക്കരയെന്നപോലെയ-
പ്പുതുവര്‍ഷത്തിലുമൊന്നു ചേര്‍ന്നുവോ?!!
പുതുമോടികളേതുമില്ലയി-
ന്നറിവിന്‍ ക്ഷേത്രനടയ്ക്കു പോകവേ
പലനാളുകളായി ചിട്ടയോ-
ടിതുതന്നേ തുടരുന്ന മൂലമാം!!
കൊള്ളാം നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂവരിനെല്ല് വിളഞ്ഞ പാടവും
മറുപടിഇല്ലാതാക്കൂകരതൊട്ടിട്ടൊഴുകുന്ന തോയവും
അടശര്‍ക്കരയെന്നപോലെയ-
പ്പുതുവര്‍ഷത്തിലുമൊന്നു ചേര്‍ന്നുവോ?!!
പുതുമോടികളേതുമില്ലയി-
ന്നറിവിന്‍ ക്ഷേത്രനടയ്ക്കു പോകവേ
പലനാളുകളായി ചിട്ടയോ-
ടിതുതന്നേ തുടരുന്ന മൂലമാം!!
നല്ല വരികള്‍ ...
ഗ്ര്യുഹാതുരത്വം ഉണർത്തുന്ന വരികൾ. നല്ല ഘടന.നന്ദി
മറുപടിഇല്ലാതാക്കൂവരികളുടെ വരിഷ്ഠതയില്‍ നിന്നും വീണ്ടും തുഴയുക.പാലാഴി കടയുക.
മറുപടിഇല്ലാതാക്കൂവെറുതേ കരയുന്നതെന്തു നീ
മറുപടിഇല്ലാതാക്കൂമതിയാക്കീട്ടിനി പുഞ്ചിരിച്ചിടാം"
അലിവോടെ പറഞ്ഞു ടീച്ചറെ-
ന്നഴലും പോയി ഹസിച്ചു ഞാനുമേ